കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് 166.92 കോടി ലാഭം

സ്വന്തം ലേഖകന്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റിക്ക് മികച്ച നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 650.34 കോടിയുടെ ആകെ വിറ്റുവരവില്‍ 166.92 കോടി രൂപയുടെ ലാഭമാണ് അതോറിറ്റി നേടിയത്. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയ്ല്‍ സര്‍വ്വീസിന്‍റെ വിറ്റുവരവ് കൂടി ചേര്‍ത്താല്‍ ആകെ വിറ്റുവരവ് 807.36 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 701.13 കോടിയായിരുന്നു. ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ച സിയാല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.


വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 % വര്‍ദ്ധനവ് നേടാന്‍ സിയാലിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ നികുതി കിഴിച്ചുള്ള സിയാലിന്‍റെ ലാഭം 166.92കോടി രൂപയാണ്. 201718 ല്‍ 155.99 കോടി രൂപയായിരുന്നു. ഇരുപത് വര്‍ഷമായി പ്രവര്‍ത്തനം നടത്തുന്ന സിയാലിന് 30 രാജ്യങ്ങളില്‍ നിന്നായി 18,000ല്‍ അധികം നിക്ഷേപകരുണ്ട്.