ഇലക്ട്രിക് ഓട്ടോകള്‍ ഓടിക്കൂ: 30,000 രൂപ സബ്സിഡി, 50 ശതമാനം നികുതിയിളവ്

സ്വന്തം ലേഖകന്‍

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ സബ്സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി. പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവും ലഭിക്കും.

 

സംസ്ഥാനത്ത് 42 ഇലക്ട്രിക് ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 2000 ഇലക്ട്രിക് ഓട്ടോകള്‍ക്കുകൂടി അനുമതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ രണ്ടുമാസത്തിനുള്ളില്‍ പുറത്തിറക്കും. പെട്രോള്‍, ഡീസല്‍ ഓട്ടോകളുടെ വിലയ്ക്ക് തന്നെ ഇലക്ട്രിക് ഓട്ടോയും വില്‍ക്കും. പരമാവധി 2.75 ലക്ഷം രൂപയായിരിക്കും വില . ഒറ്റച്ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ വരെ ഓടാനാവുന്നവയായിരിക്കും ഇലക്ട്രിക് ഓട്ടോകള്‍.