കേരളത്തിന്‍റെ സ്വന്തം ഇ-ഓട്ടോ ഓണത്തിന് നിരത്തിലിറങ്ങും

സ്വന്തം ലേഖകന്‍

സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സിന് ഇലക്ട്രിക് ഓട്ടോ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുള്ള കേരള ഓട്ടോ മൊബൈല്‍സ് പ്ലാന്‍റില്‍ ഓട്ടോയുടെ നിര്‍മാണം ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 15,000 ഓട്ടോ നിരത്തിലിറക്കുകയാണ് ലക്ഷ്യം. ഓണത്തിന് ഓട്ടോ വിപണിയിലെത്തിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനത്തിന് ഇലക്ട്രിക് ഓട്ടോ നിര്‍മാണത്തിനുള്ള അനുമതി ലഭിക്കുന്നത്.

 

ഇ-ഓട്ടോക്ക് ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് അമ്പത് പൈസയാണ് ചെലവ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടാന്‍ കഴിയും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷനിലാണ് ഇലക്ട്രിക് ഓട്ടോയുടെ അംഗീകാരത്തിന് മുന്നോടിയായുള്ള പരിശോധന നടന്നത്. പത്തിലേറെ ഘട്ടം നീണ്ട പരിശോധനയില്‍ എല്ലാ രംഗത്തും കേരള ഓട്ടോ മൊബൈല്‍സിന്‍റെ ഇ-ഓട്ടോ വിജയം നേടി. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയാല്‍ എല്ലാ ജില്ലകളിലും വില്‍പ്പനശാലയും സര്‍വീസ് സെന്‍ററുകളും തുടങ്ങുമെന്ന് കെ.എ.എല്‍. എംഡി എ. ഷാജഹാന്‍ പറഞ്ഞു.