മൊറട്ടോറിയം: ക്രെഡിറ്റ് കാര്‍ഡുടമകള്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍

 

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.

 

എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണെന്നാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ., ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് എന്നിവയും മൊറട്ടോറിയം പരിധിയില്‍ വരും. അതായത് മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ.യും വായ്പാ തിരിച്ചടവും ഇടപാടുകാര്‍ക്ക് മാറ്റിവയ്ക്കാവുന്നതാണ്. പക്ഷെ, ബാങ്കുകളില്‍നിന്നും കാര്‍ഡ് കമ്പനികളില്‍ നിന്നും കാര്‍ഡ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇടപാടുകാര്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്നാണ് ആക്ഷേപം.