ജെന്‍റര്‍ മ്യൂസിയവും ഇന്‍റര്‍നാഷണല്‍ വിമന്‍ ട്രേഡ് സെന്‍ററും ആരംഭിക്കും

സ്വന്തം ലേഖകന്‍

ജന്‍റര്‍ പാര്‍ക്കിന്‍റെ കോഴിക്കോട്ടെ പ്രധാന കേന്ദ്രത്തില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇവിടെ നടപ്പിലാക്കുന്ന പദ്ധതികളേയും ഭാവി സംരംഭങ്ങളേയും കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. ജന്‍റര്‍ പാര്‍ക്ക് ഉപദേഷ്ടാവ് ഡോ. മല്ലികാ സാരാഭായിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

ലിംഗഭേദം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ വിഭാവനം ചെയ്യാനും ജന്‍റര്‍ പാര്‍ക്കിന്‍റെ പദ്ധതികളെ മികച്ച രീതിയില്‍ ആവിഷ്കരിക്കാനും മല്ലികാ സാരാഭായിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്‍റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന ഒന്നായി ജന്‍റര്‍ പാര്‍ക്കിനെ മാറ്റും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

 

ജന്‍റര്‍ ലൈബ്രറി, ജന്‍റര്‍ മ്യൂസിയം, ദി വൈസ് ഫെലോഷിപ്പ്, സ്കില്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം, അന്താരാഷ്ട്ര ലിംഗ സമത്വ സമ്മേളനം 2020 എന്നിവ ഇതിന്‍റ പ്രത്യേകതയാണ്. ഷീ ടാക്സി സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തും. ജന്‍റര്‍ പാര്‍ക്കിന്‍റെ നേതൃത്വത്തില്‍ ഭാവിയില്‍ ഒരു ഇന്‍റര്‍നാഷണല്‍ വിമണ്‍ ട്രേഡ് സെന്‍റര്‍ സജ്ജമാക്കും. ജന്‍റര്‍ പാര്‍ക്കിനെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മികച്ച സ്ഥാപനമാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജന്‍റര്‍ പാര്‍ക്ക് സി.ഇ.ഒ. ഡോ. പി.ടി.എം. സുനീഷ് എന്നിവര്‍ പങ്കെടുത്തു.