എ.ടി.എം. ഇടപാടുകള്‍ക്ക് സമയപരിധി നിര്‍ബന്ധമാക്കിയേക്കും

സ്വന്തം ലേഖകന്‍

എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍. ഒരു തവണ എടിഎമ്മില്‍ ഇടപാട് നടത്തി കുറഞ്ഞത് ആറ് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കുന്ന തരത്തിലാണ് നിര്‍ദേശം. ഡല്‍ഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം വന്നത്. ഇതിന് പുറമെ ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്. തട്ടിപ്പുകള്‍ കൂടുതലും അര്‍ധരാത്രി മുതല്‍ രാവിലെ വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ തട്ടിപ്പ് തടയാമെന്നാണ് യോഗം വിലയിരുത്തിയത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ എടിഎം തട്ടിപ്പുകള്‍ നടക്കുന്നത്.