സംസ്ഥാനത്ത് പി.വി.സി. ഫ്ളക്സ് നിരോധിച്ചു

സ്വന്തം ലേഖകന്‍

ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് (പി.വി.സി) ഉപയോഗിച്ചുള്ള ഫ്ളക്സ് സംസ്ഥാനത്ത് നിരോധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവായി. ഇത് സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമ, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല. പകരം പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാന്‍ സാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്‍റിംഗ് പ്രോത്സാഹിപ്പിക്കണം.

 

പി.വി.സി ഫ്ളക്സിന് പകരമായി തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങി പുനഃചംക്രമണം സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ പരസ്യബോര്‍ഡുകളോ മാത്രമേ പരസ്യപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള ക്ലോത്ത് ഉപയോഗിക്കാന്‍ പാടില്ല. ഇത്തരം വസ്തുക്കളില്‍ അച്ചടിക്കുമ്പോള്‍ 'റീസൈക്ലബിള്‍, പി.വി.സി ഫ്രീ' എന്ന ലോഗോയും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രിന്‍റ് ചെയ്യുന്ന ആളുടെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കണം. തിയതി വച്ചുള്ള പരിപാടി ബാനറുകള്‍ക്ക് അത് അവസാനിക്കുന്ന തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും, തിയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തിയതി ഉപയോഗം അവസാനിക്കുന്ന തിയതിയായും നിശ്ചയിക്കണം.

 

ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍/ബാനറുകള്‍ ഉപയോഗം അവസാനിക്കുന്ന തിയതിക്കുശേഷം പരമാവധി ഏഴുദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള പരസ്യബോര്‍ഡുകള്‍ക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചവരില്‍നിന്ന് സ്ക്വയര്‍ഫീറ്റിന് 20 രൂപ നിരക്കില്‍ പിഴ അതത് നഗരസഭ/ഗ്രാമപഞ്ചായത്ത് ഈടാക്കണം.സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്‍റിംഗ് സ്ഥാപനങ്ങളിലും പുനഃചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്‍റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ ലഭിക്കും വിധം പ്രദര്‍ശിപ്പിക്കണം.

 

പി.വി.സി ഫ്ളക്സ്ല്‍ അച്ചടിക്കുന്ന ബാനര്‍/ബോര്‍ഡ് സ്ഥാപിക്കുന്ന വ്യക്തി /സ്ഥാപനത്തിന് നോട്ടീസ് നല്‍കും. അച്ചടിച്ചു നല്‍കിയ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് അവരില്‍നിന്ന് ആദ്യപടിയായി സ്ക്വയര്‍ഫീറ്റിന് 20 രൂപ നിരക്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ തുടരുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.