6 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

സ്വന്തം ലേഖകന്‍

 

സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളേജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളേജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജിന് 3 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളേജുകളെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്ട്രോക്ക് സെന്‍റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് 1 കോടി, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കെ. ബ്ലോക്കിലെ ചില്ലര്‍ പ്ലാന്‍റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.