കോവിഡ്: പ്രതിരോധം മൊബൈല്‍ ഫോണ്‍ വഴിയും

സ്വന്തം ലേഖകന്‍

 

കോവിഡ് വൈറസ് രാജ്യത്ത് ശക്തി പ്രാപിച്ചതോടെ സുരക്ഷാമുന്‍കരുതലുമായി മൊബൈല്‍ സര്‍വീസ് ദാതാക്കളും. കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍ദേശപ്രകാരമാണിത്. കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പലരും മറ്റുള്ളവരെ വിളിക്കുമ്പോള്‍ റിങ്ടോണ്‍ ആയി കേള്‍ക്കുന്നത്. ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ആദ്യം കേള്‍ക്കുക ചുമ, പിന്നെ കൈകള്‍ കൃത്യമായി കഴുകേണ്ടതിന്‍റെയും മറ്റും വിശദാംശങ്ങള്‍.

 

എന്നാല്‍, നിലവില്‍ കോളര്‍ ട്യൂണ്‍ ഉള്ളവര്‍ക്ക് ഇത് ലഭ്യമാകില്ല. ബിഎസ്എന്‍എല്ലിലും ജിയോയിലും റിങ്ടോണ്‍ വന്നുകഴിഞ്ഞു. വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ വഴിയും സുരക്ഷാ മുന്‍കരുതലുകള്‍ അറിയിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് റിങ്ടോണ്‍ കേള്‍ക്കുക.