പുതിയ അധ്യായന വര്‍ഷത്തില്‍ സ്കൂളുകളിലെല്ലാം പച്ചക്കറിക്കൃഷി

സ്വന്തം ലേഖകന്‍

പുതിയ അധ്യായന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ള 12332 വിദ്യാലയങ്ങള്‍ക്ക് കൃഷിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് 5000 രൂപ വീതം നല്‍കും. ഭൂമി ലഭ്യമല്ലാത്ത സ്കൂളുകളില്‍ ഗ്രോബാഗ്, ടെറസ് കൃഷി തുടങ്ങിയ മാതൃകകള്‍ തെരഞ്ഞെടുക്കാം. നിലവില്‍ മുപ്പത് ശതമാനം സ്കൂളുകള്‍ പിടിഎയുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. കൂടാതെ 3031 സ്കൂളുകളിലെ പാചക പുരകള്‍ ആധുനിക വല്‍ക്കരിക്കാന്‍ 210 കോടി രൂപ അനുവദിച്ചു. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ കലോറിമൂല്യം, പ്രോട്ടീന്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള വിഭവങ്ങള്‍ നിര്‍ബന്ധമാക്കി. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളമേ നല്‍കാവൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.