കൊവിഡിന് റാപിഡ് ടെസ്റ്റ്; കേരളത്തില്‍ ഇനി 20 മിനുറ്റിനുള്ളില്‍ ഫലം

സ്വന്തം ലേഖകന്‍

 

കേരളത്തില്‍ കൊവിഡ് പരിശോധനയ്ക്ക് റാപിഡ് ആന്‍റിബോഡി ടെസ്റ്റ്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. 20 മിനുറ്റിനുള്ളില്‍ ഫലം അറിയാമെന്നതാണ് റാപിഡ് ആന്‍റിബോഡി ടെസ്റ്റിന്‍റെ പ്രത്യേകത. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരുലക്ഷം കിറ്റുകള്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

 

ഒരാഴ്ചയ്ക്കുള്ളില്‍ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ആന്‍റിബോഡിയുടെ സാന്നിധ്യം മനസിലാക്കി വൈറസ് ബാധ കണ്ടുപിടിക്കുന്ന രീതിയാണിത്. രക്തമാണ് പരിശോധിക്കുക. കൊവിഡ് രോഗികളില്‍ സാമ്പിള്‍ ടെസ്റ്റ് നടത്തും.

 

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കുമാണ് റാപിഡ് ആന്‍റിബോഡി ടെസ്റ്റില്‍ മുന്‍ഗണന നല്‍കുക. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയ്ക്ക് അധിക കിറ്റുകള്‍ നല്‍കും. രോഗികളുമായി ഇടപെട്ട ആരോഗ്യ പ്രവര്‍ത്തകരെ പരിശോധിക്കുന്നതിനായി 25000 കിറ്റുകളും മറ്റുള്ളവര്‍ക്കായി 15000 കിറ്റുകളുമാണ് ഉണ്ടാവുക.