കോവിഡ്: നാളെമുതല്‍ കൂടുതല്‍ ഇളവ്

സ്വന്തം ലേഖകന്‍

 

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടുള്ള അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ 20 മുതല്‍ വരുത്തുന്ന ഇളവുകളുടെ സമഗ്ര പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. പൂര്‍ണമായ അടച്ചിടല്‍ പ്രഖ്യാപിച്ച മേഖലകളിലൊഴികെ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാം. പൊതു-സ്വകാര്യ മേഖലയിലുള്ള വ്യവസായസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക- സാമൂഹ്യമേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. തൊഴിലുറപ്പ് ജോലികള്‍ക്കും നിയന്ത്രണമില്ല. എന്നാല്‍ സാമൂഹ്യ അകല്‍ച്ച പാലിക്കണം. മുഖാവരണം നിര്‍ബന്ധമാണ്.

 

വൈദ്യുതി, വെള്ളം തുടങ്ങിയ പൊതുസേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അന്തര്‍ സംസ്ഥാനം അടക്കമുള്ള ചരക്കുനീക്കത്തിനും ലോഡിങ്- അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. ഇളവ് ലഭിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓഫീസുകളില്‍ പോകുന്നതിന് സ്വകാര്യവാഹനങ്ങള്‍ പുറത്തിറക്കാനും അനുമതിയുണ്ട്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ട്വിറ്ററിലൂടെ പട്ടിക പുറത്തുവിട്ടത്.


ഇളവ് അനുവദിക്കുന്നവ

 

ആയുഷ് അടക്കമുള്ള ആരോഗ്യസേവന മേഖല


കൃഷിയും അനുബന്ധ മേഖലകളും പുഷ്പഫല കൃഷിയും


മത്സ്യബന്ധനം- അക്വാകള്‍ച്ചര്‍ വ്യവസായം


തേയില, കാപ്പി, റബര്‍ അടക്കമുള്ള തോട്ടംമേഖല (പരമാവധി 50 ശതമാനം തൊഴിലാളികള്‍)


മൃഗപരിപാലനം


ഓണ്‍ലൈന്‍ അധ്യാപനം- വിദൂര വിദ്യാഭ്യാസം


അവശ്യവസ്തുക്കളുടെ വിതരണം


കടകള്‍ അടക്കമുള്ള വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങള്‍


കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം