തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍

178 വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടി. ഇതോടെ കമ്പനിയിലെ 20,000 ജീവനക്കാര്‍ തൊഴില്‍ രഹിതരായി. എന്നാല്‍ 'തോമസ് കുക്ക് ഇന്ത്യ' വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നു.

 

ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 178 വര്‍ഷം പഴക്കമുള്ള ബ്രട്ടീഷ് ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിനെ പാപ്പരായതായി പ്രഖ്യാപിച്ചത്. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാത്തതാണ് അടച്ചുപൂട്ടാന്‍ കാരണം. കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചിറക്കി. 20,000 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് തൊഴില്‍ നഷ്ടമായി. 20,000 കോടി രൂപയ്ക്കു തുല്യമായ കടമാണ് തോമസ് കുക്കിന് ഉള്ളത്.