സ്മാര്‍ട്ട് ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്കാരം

സ്വന്തം ലേഖകന്‍

 

കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് 'അനസ്യൂതയാത്ര കൊച്ചി' എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്‍റെ അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളില്‍ സ്തുത്യര്‍ഹ സംരംഭം എന്ന നിലയിലാണ് അവാര്‍ഡ്. 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാര്‍ഗങ്ങള്‍ പരീക്ഷാണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ 1000 ത്തോളം ബസുകളെ സേവനമേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി. ഇവയില്‍ പൊതുജനോപകാരപ്രദമായ സംവിധാനമൊരുക്കി എല്ലാ ബസുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമൊരുക്കി.

 

യാത്രാ ആസൂത്രണ ആപ്ലിക്കേഷനും പ്രാവര്‍ത്തികമാക്കി. എല്ലാ യാത്രയ്ക്കും ഒരേ യാത്രാകാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ബസുകളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ ലഭ്യമാക്കി. യാത്രാസൗഹൃദമാക്കാന്‍ യാത്ര വിവര സഹായസംവിധാനം എന്ന നിലയില്‍ ബസ്സിനുള്ളില്‍ സ്ക്രീന്‍ ഘടിപ്പിക്കുകയും യാത്രികര്‍ക്ക് തല്‍സമയ വാര്‍ത്തകളും റോഡ് സുരക്ഷ അറിയിപ്പുകളും യാത്രാവിവരണങ്ങളും നല്‍കുകയും ചെയ്തു. കൂടാതെ ബസ്സിനുള്ളിലും പുറത്തും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച് സുരക്ഷ ശക്തമാക്കി.

 

ബസ് യാത്രയുടെ മുഴുവന്‍ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തല്‍സമയം ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. കാര്‍ഡ് ഉപയോഗിക്കുന്ന യാത്രികര്‍ക്ക് അഞ്ച് ശതമാനം ഇളവ് നല്‍കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി ഈ ബസുകളില്‍ വനിതാ പരിശോധകരെ നിയമിക്കുകയും ചെയ്തു. ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ മുഴുവന്‍ ബസുകളിലും ബോട്ടുകളിലും ഓട്ടോകളിലും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാറിനോ ബസുടമയ്ക്കോ അധിക സാമ്പത്തികചെലവ് ഇല്ലാതെയാണ് ഇത് നടപ്പാക്കിയത്.

 

കൊച്ചി വണ്‍ കാര്‍ഡ് നടപ്പാക്കിയ ആക്സിസ് ബാങ്കിന്‍റെ സഹായത്തോടെ പേ ക്രാഫ്റ്റ്, ടെക്നോവിയ സൊലൂഷന്‍സ് എന്നിവ വഴിയാണ് ഈ സംവിധാനം ബസുകളില്‍ നടപ്പില്‍ വരുത്തുന്നത്. ഈ സംവിധാനം പൂര്‍ണ്ണ തോതില്‍ പ്രാവര്‍ത്തികമാവുന്നതോടെ യാത്രികര്‍ക്ക് കാര്‍ഡ് ബസ്സിനുള്ളിലെ മെഷീനില്‍ ടാപ്പ് ചെയ്ത് യാത്ര ചെയ്യാനാവും. കൊച്ചി വണ്‍ കാര്‍ഡ് നിലവില്‍ യാത്രയ്ക്കും ഷോപ്പിംഗിനും ഇളവുകളോടെ ഉപയോഗിക്കാന്‍ കഴിയും. കേരളത്തിലെ എല്ലാ അനുബന്ധ ആവശ്യങ്ങള്‍ക്കും ഒറ്റകാര്‍ഡ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. യാത്രയ്ക്കും ഷോപ്പിംഗിനും ഉപയോഗിക്കുന്ന കാര്‍ഡ് തന്നെ ഡ്രൈവിംഗ് ലൈസന്‍സിനായി ഉപയോഗിക്കാനാവും വിധമുള്ള ഗോഡ്സ് ഓണ്‍ കണ്‍ട്രി ട്രാന്‍സിറ്റ് കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 17ന് ലക്നൗവില്‍ നടക്കുന്ന അര്‍ബണ്‍ മൊബിലിറ്റി കോണ്‍ഫറന്‍സിന്‍റെ സമാപന സമ്മേളനത്തില്‍ ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പുരസ്ക്കാരം ഏറ്റുവാങ്ങും.