സാഹസിക ടൂറിസത്തിന് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍

സ്വന്തം ലേഖകന്‍

 

സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ സമഗ്രമ ായ സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് മാസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഈ മാനദണ്ഡം മാതൃകയാക്കി സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി രജിസ്ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍ സംവിധാനത്തിന്‍റെ ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു.

 

പ്രകൃതിഭംഗി ഏറെയുള്ള കേരളത്തില്‍ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വിനോദസഞ്ചാര മേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസത്തിന് സാധ്യതയുള്ള 50 കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസംകേന്ദ്രങ്ങളാക്കും. ശാസ്താംപാറയില്‍ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കേരളത്തില്‍ നിലവില്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സെക്യൂരിറ്റി റഗുലേഷന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സാഹസിക ടൂറിസം മാര്‍ഗരേഖയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയിലാണ് റഗുലേഷന്‍സ് തയ്യാറാക്കിയത്.

 

ഇതിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സാഹസിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായുള്ള രജിസ്ട്രേഷന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരുമടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷന്‍ അനുവദിക്കുക.രണ്ട് വര്‍ഷമാണ് രജിസ്ട്രേഷന്‍ കാലാവധി. രജിസ്ട്രേഷന്‍ അനുവദിക്കുന്നതിന് വ്യക്തികളുടെ യോഗ്യത, അനുഭവ ജ്ഞാനം, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രഥമ ശുശ്രൂഷയില്‍ ഉണ്ടായിരിക്കേണ്ട അറിവ് എന്നിവ വിലയിരുത്തും.