ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ഒപ്പുവച്ചേക്കില്ല

സ്വന്തം ലേഖകന്‍

 

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. സന്ദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണമായിരുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് സൂചനയുണ്ട്. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവയ്ക്കേണ്ടെന്നാണ് ട്രംപിന്‍റെ തീരുമാനം. മിനി വ്യാപാര കരാര്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റൊരു വലിയ കരാര്‍ ഒപ്പുവയ്ക്കാന്‍ ആലോചിക്കുന്ന സാഹചര്യത്തില്‍ മിനി കരാര്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

 

ആഗ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ട്രംപും കുടുംബവും തങ്ങുക. അതേസമയം, ദില്ലിയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്തമല്ല. താമസസ്ഥലം പൂര്‍ണമായും പരിശോധിച്ചിട്ടുണ്ടെന്നും ട്രംപിന്‍റെ സന്ദര്‍ശനം കഴിയുംവരെ ഇവിടം നിരീക്ഷണത്തിലാകുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങും. അതേസമയം നമസ്തെ ട്രംപ് പരിപാടിക്ക് വേണ്ടി നൂറ് കോടി ചെലവഴിച്ചത് ആരാണ് എന്ന ചോദ്യവുമായി പ്രിയങ്ക ഗാന്ധി രംഗത്തുവന്നു. അഞ്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തി. ട്രംപിന്‍റെ സന്ദര്‍ശനത്തിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

 

ട്രംപിന്‍റെ സംഘത്തില്‍ ഇവര്‍

 

ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജറദ് കുഷ്നര്‍ എന്നിവരും പ്രധാന വകുപ്പ് സെക്രട്ടറിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മാധ്യമസംഘവമുണ്ടാകും.