എണ്ണ വിപണി കൂപ്പു കുത്തുന്നു; പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത സാമ്പത്തിക മാന്ദ്യം ഉണ്ടാവുമെന്ന് ഐഎംഎഫ്

സ്വന്തം ലേഖകന്‍

 

കൊവിഡ്-19 പ്രതിസന്ധി മൂലം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കേണ്ടിവരുമെന്ന് ഐഎംഎഫ്. ഒപ്പം നോര്‍ത്ത് ആഫ്രിക്കന്‍മേഖലയിലും സമാന പ്രതിസന്ധി ഉണ്ടാവും.

 

കൊവിഡ്-19 മൂലം എണ്ണ വിപണി ഇടിയുമെന്നും ഇത് പശ്ചിമേഷ്യന്‍-നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കടബാധ്യതയ്ക്കും തൊഴിലില്ലായ്മയ്ക്കും വഴിവെക്കുമെന്നും ഐ.എം.എഫ് പറയുന്നു. ഒപ്പം വര്‍ഷങ്ങളായുള്ള സംഘര്‍ഷങ്ങള്‍ മൂലം സാമ്പത്തിക രംഗം തകര്‍ന്ന സിറിയ, ലിബിയ, ഇറാഖ്, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ കൊവിഡ് പ്രത്യാഘാതം ഒന്നു കൂടി രൂക്ഷമാവുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

എണ്ണ വില ഇടിവ് മൂലം അറബ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ 12 ശതമാനം ഇടിവു വരുമെന്നും ഈ നഷ്ടത്തിന്‍റെ സിംഹഭാഗവും എണ്ണയെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

കൊവിഡ് പ്രതിസന്ധി കാരണം അറബ് ഗവണ്‍മെന്‍റുകളുടെ കടബാധ്യത 15 ശതമാനം വര്‍ധിക്കുമെന്നാണ് ഐ.എം.എഫ് കണക്കു കൂട്ടുന്നത്. നിലവിലെ നിലവാരത്തിലുള്ള എണ്ണവില ഇറാനുള്‍പ്പെടുന്ന എണ്ണ കയറ്റുമതിക്കാരുടെ വാര്‍ഷിക വരുമാനം 23 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.